കൊച്ചി: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പു പറഞ്ഞ് ധ്യാനഗുരു ഫാദർ ജോസഫ് പുത്തൻപുരയ്‌ക്കൽ. തന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ വെെറലായതായി ശ്രദ്ധിക്കപ്പെട്ടു. താൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടെയാണ് അത് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ജോസഫ് പുത്തൻപുരയ്‌ക്കൽ പറഞ്ഞു. ഇസ്‌ലാം വിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫ് പുത്തൻപുരയ്‌ക്കൽ പറഞ്ഞു.
പ്രസംഗത്തിലെ വർഷം പറഞ്ഞിൽ തെറ്റുണ്ടെന്നും അത് തിരുത്തുന്നതായും അദ്ദേഹം പറഞ്ഞു. “ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആശങ്ക പ്രകടിപ്പിച്ചതാണ്. രാജ്യത്തെ നല്ലവരായ ലക്ഷോപലക്ഷം മുസ്‌ലിങ്ങളെ എനിക്കറിയാം. അവരെ ആരെയും ഉദ്ദേശിച്ചല്ല പ്രസംഗം നടത്തിയത്. മറ്റൊരു പശ്ചാത്തലത്തിൽ പറഞ്ഞുപോയതാണ് അത്. നിരവധി പേരെ അത് വേദനിപ്പിച്ചെന്ന് അറിയാം. അതുകൊണ്ട് നിർവ്യാജം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല. ചിന്തകൾ പങ്കുവച്ചപ്പോൾ ഒരു പ്രത്യേക സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. ഖേദം പ്രകടിപ്പിക്കുന്നു” ഫാദർ ജോസഫ് പുത്തൻപുരയ്‌ക്കൽ പറഞ്ഞു.
Read Also: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് ഫാദർ പുത്തൻപുരയ്‌ക്കലിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. സിഎഎ, എൻആർസി വിഷയങ്ങളടക്കം പരാമർശിച്ചായിരുന്നു പ്രസംഗം. അതിലെ മുസ്‌ലിം വിരുദ്ധ ഭാഗങ്ങൾ ഏറെ വിവാദമായി. ഇതേ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഫാദർ പുത്തൻപുരയ്‌ക്കലിനു കേൾക്കേണ്ടി വന്നത്.