കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് എൻഎസ്എസ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാനത്ത് സാമുഹിക – സാമ്പത്തിക – സമുദായ സർവേയും സമുദായം തിരിച്ചുള്ള പ്രത്യേക സെൻസസും സമയബന്ധിതമായി നടത്തണമെന്ന മുന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി സർക്കാരിനോട് വാക്കാൽ നിർദേശിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സമർപ്പിച്ച ഹർജിയാണ്
ജസ്റ്റീസ് എൻ. നഗരേഷ് പരിഗണിച്ചത്. എ. വി. രാമകൃഷ്ണപിള്ള കമ്മിഷൻ 2019 ൽ സമർപ്പിച്ച റിപോർട്ട് പരിഗണനയിലിരിക്കെ ധൃതി പിടിച്ചുള്ള സർവേ ഏകപക്ഷീയവും തുല്യതക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസിൻ്റെ ഹർജി.
സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സർവേ നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമ്പിൾ സർവേയിൽ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്രമായ ചിത്രം ലഭിക്കില്ലന്നും നിലവിലെ കമ്മിഷന്റെ കാലാവധി തീരും മുൻപ് റിപ്പോർട്ട് നൽകാനാണ് നീക്കമെന്നും ഹർജിയിൽ പറയുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Also Read: മയൂഖാ ജോണിക്കെതിരായ കേസ്; അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി