തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രംഗത്തുനിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി.എസ്. മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും ജന്മദിനാഘോഷം. ആരോഗ്യ പ്രശ്നങ്ങളും കോവിഡ് സാഹചര്യവും പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശമുണ്ട്.
2019 ഒക്ടോബറിലാണ് സ്ട്രോക്ക് മൂലം വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി ചുമതല വഹിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും അദ്ദേഹത്തിന് പൂര്‍ണമായി വിട്ടു നില്‍ക്കേണ്ടി വന്നു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിക്കുമ്പോള്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1980 മുതല്‍ 1992 വരെ പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മൂന്ന് തവണ പ്രതിപക്ഷത്തെ നിയമസഭയില്‍ നയിക്കാനും വിഎസിന് കഴിഞ്ഞു. 2006 ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. വി.എസ് ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരകനായിരുന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല ജയം നേടിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്.