/indian-express-malayalam/media/media_files/uploads/2022/02/Babu-Discharged.jpeg)
പാലക്കാട്: ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ആറ് വർഷം വരെ തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
ബാബുവിനൊപ്പം മലകയറിയ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളും മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടയിൽ കല്ലിൽ കാല് തട്ടി താഴെക്ക് വീഴുകയും മലയിടുക്കിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും വനം വകുപ്പും എൻഡിആർഎഫും സന്നദ്ധ പ്രവർത്തകരും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. തുടർന്ന് സൈന്യമെത്തിയാണ് 45 മണിക്കൂറിന് ശേഷം ബാബുവിനെ രക്ഷപ്പെടുത്തിയത്.
രണ്ട് ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബാബു വീട്ടിലേക്ക് മടങ്ങിയത്. അനുമതിയില്ലാതെ മലയില്‍ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരിട്ട് ഇടപെട്ട് കേസിന്റെ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
ഇന്നലെ മറ്റൊരാൾ കൂടി മലയിൽ കയറിയതോടെ അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ബാബുവിനെതിരെയും കേസെടുത്തത്.
Also Read: ചെറാട് മലകയറി യുവാവ്; രാത്രിയെത്തി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.