തിരുവനന്തപുരം: കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. 2018 മാര്‍ച്ച് 14ന് പോത്തന്‍കോട്ടെ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ നാല്പതുകാരിയായ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ് കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്.
കേസില്‍ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പ്രതികരിച്ചിരുന്നു. നല്ല മനസ്സുള്ള ധാരാളം പേര് ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡിസിആര്‍ബി അസി. കമ്മിഷണര്‍ പറഞ്ഞു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി.