തിരുവനന്തപുരം: കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ചെറുവത്തൂരിലാണ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചത്. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.
ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്.
ഈ ഭക്ഷണശാലയിൽ നിന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യമുണ്ടെങ്കില്‍ ചികില്‍സ തേടണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.