തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ സത്യാഗ്രഹമിരിക്കുന്നത്.
ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു. അതേസമയം, പ്രതിപക്ഷ സത്യാഗ്രഹ സമരത്തെ വിമർശിച്ച് ഭരണ പക്ഷം രംഗത്തെത്തെത്തി. സഭാ നടത്തിപ്പിനോടുളള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേർന്നതല്ലെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
സഭാ സമ്മേളനം നടത്തില്ലെന്ന പ്രതിപക്ഷ സമീപനം ശരിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. സഭയ്ക്കകത്ത് സ്പീക്കറെ തന്നെ അവഹേളിക്കുന്ന രീതിയിൽ സമാന്തര സഭ നടത്തി. അതിനു റൂളിങ് നൽകി. അതിനു ശേഷവും സഭാ സമ്മേളനം നടത്തിക്കില്ലെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.