കൊച്ചി: പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചെന്നും ജില്ലാ കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറഞ്ഞു.
വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്‍കി കത്തയച്ചു. എന്നാൽ ഇതിനോട് സജീവന്‍ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്റേയും സർക്കുലറിന്റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന്‍ അപേക്ഷിച്ചിരുന്നില്ല.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം അപേക്ഷകളാണ് തീര്‍പ്പാക്കാനായി ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അവശേഷിക്കുന്നത്. ഇവ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക അദാലത്തിലൂടെ തീര്‍പ്പാക്കി വരികയാണ്. സജീവന്‍റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി ഇതേ വിഷയത്തില്‍ സജീവന്‍ സമർപ്പിച്ചിരുന്നു. ആദ്യത്തെ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യു മന്ത്രി
ഇന്നലെ രാവിലെയാണ് സജീവനെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പാണ് സജീവന്‍ അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. കടബാധ്യതയേറിയതിന് പിന്നാലെയാണ് വീടും സ്ഥലവും പണയം വച്ച് വീട്ടാമെന്ന തീരുമാനത്തിലെത്തിയത്. ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനാല്‍ വായ്പ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ചിറക്കി വിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ദുശിച്ച ഭരണവും കൈക്കൂലിയുമാണ് തന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.