കൊച്ചി: സംസ്ഥാനത്ത് കരിമീൻ, കാളാഞ്ചി, പൂമീൻ എന്നിവയുടെ വിത്തുൽപ്പാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപന(സിബ)ത്തിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുൽപ്പാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മൾട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകർഷകർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.
അയൽ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവിൽ കേരളത്തിലെ കർഷകർ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയ്ക്കാണ് ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുൽപ്പാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നത്.
ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിനു കീഴിലെ അഡാക്കും (ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ) ധാരണാപത്രം ഒപ്പുവച്ചു. വർഷം മുഴുവൻ പ്രവർത്തിക്കുന്ന തരത്തിലാണ് ഹാച്ചറിയുടെ പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിത്തുൽപ്പാദനത്തോടൊപ്പം, ഈ മേഖലയിൽ മതിയായ പരിശീലനം നൽകി മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
ഓരുജല മത്സ്യകൃഷിയിൽ ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ, വേണ്ട സമയത്ത് ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തതാണ് ഈ മേഖല നേരിടുന്ന മുഖ്യ പ്രതിസന്ധി. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ളതും വാണിജ്യമൂല്യമുള്ളതുമായ കരിമീൻ, കാളാഞ്ചി, പൂമീൻ എന്നിവയുടെ വിത്തുൽപ്പാദനം കേരളത്തിൽ തന്നെ നടക്കുന്നതോടെ ഈ മേഖലയിൽ വൻ നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
പുതിയ ഹാച്ചറി കേരളത്തിലെ ഓരുജലമത്സ്യ കൃഷിയിൽ വഴിത്തിരിവാകുമെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകൾ ആവശ്യാനുസരണം മത്സ്യകർഷകർക്ക് ലഭ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര മത്സ്യോൽപ്പാദനം ഗണ്യമായി കൂട്ടാനാകും. ഗവേഷണ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും കൈകോർക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സമ്പ്രദായം വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓരുജലമത്സ്യ കൃഷിയിൽ മുന്നേറാൻ നിർദിഷ്ട ഹാച്ചറി സഹായകരമാകുമെന്ന് ഫിഷറീസ് സെക്രട്ടറിയും അഡാക് എക്സിക്കുട്ടീവ് കമ്മിറ്റി ചെയർപേഴ്സനുമായ റ്റിങ്കു ബസ്വാൾ പറഞ്ഞു. വിത്തുൽപാദനം, തദ്ദേശീയ തീറ്റ, രോഗപരിപാലനം തുടങ്ങിയ മേഖലകളിൽ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് അഡാക്ക് ലക്ഷ്യമിടുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ദിനേശൻ ചെറുവത്ത് പറഞ്ഞു.