തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസ് അന്വേഷിച്ചാൽ ശരിയാകില്ലെന്നും ഇതുകൂടി എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ വി.ടി.ബൽറാം, കെ.എസ്.ശബരിനാഥൻ, വി.എസ്.ശിവകുമാർ എന്നിവർ സന്ദർശിച്ചു. . മൂന്ന് പ്രധാന സെക്ഷനുകളിലെ ഫയലുകള്‍ നശിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടു എന്നും ചെന്നിത്തല പറഞ്ഞു. എന്‍ഐഎ അന്വേഷണം കൂടിയേതീരൂവെന്നും അട്ടിമറിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയ പ്രതിപക്ഷ നേതാവ് തങ്ങളെ അകത്തേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കുറച്ചുസമയത്തെ പ്രതിഷേധങ്ങൾക്കു ശേഷമാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള സംഘത്തെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
Read Also: തീപിടിത്തമുണ്ടായ ഉടനെ എടുത്തുചാടിയുള്ള പ്രസ്താവന, ചെന്നിത്തലുടെ ഇടപെടൽ ദുരൂഹം: ഇ.പി.ജയരാജൻ
അതേസമയം, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി മന്ത്രി ഇ.പി.ജയരാജൻ രംഗത്തെത്തി. തീപിടിത്തമുണ്ടായ ഉടനെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ദുരൂഹമെന്ന് ജയരാജൻ പറഞ്ഞു. “സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നു.” ഇ.പി.ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊതുഭരണവകുപ്പിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഭവത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി പറഞ്ഞു. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.
Read Also: ഭൂതപ്രേത പിശാചുക്കളെ പേടിയായിരുന്നു, ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മയുടെ കഥകൾ: പിണറായി
സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് ഇന്നു വെെകീട്ട് 4.45 ഓടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നോർത് സാൻഡ്വിച്ച് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്. പൊളിറ്റിക്കൽ വിഭാഗത്തിൽ ഇന്നു രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി ഹണി പറഞ്ഞു.