തിരുവനന്തപുരം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച അദ്ദേഹം സ്വതന്ത്ര്യ ദിന സന്ദേശവും നല്കി.
നാം ഇന്ന് കാണുന്ന വെളിച്ചത്തിനായി ജീവന് പോലും ബലിയര്‍പ്പിച്ച രാജ്യസ്നേഹികളെ വിസ്മരിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്തമായ മഹാപ്രവാഹമായി മാറിയ ഒന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. അതുകൊണ്ട് തന്നെ നാനത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ശരിയായ മാര്‍ഗരേഖയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും, ഫെഡറലിസവും, സമത്വത്തിന്റേയും സഹോദര്യത്തിന്റേയും ആശയങ്ങള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങള്ക്കൂടിയാണെന്നും നാം തിരിച്ചറിയണം. വര്‍ഗീയ സംഘര്‍ഷങ്ങളുടേയും ദ്രുവീകരണങ്ങളുടേയും ശ്രമങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്നത് ഈ കാഴ്ചപ്പാടുകളുടെ കൂടി അനന്തരഫലമാണ്.
“രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണം. രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത്. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ കെടുത്തുന്നതാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി, കെ ഫോണ്‍ തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.