കൊച്ചി: സിപിഎം നേതാക്കൾ പ്രതികളായ തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
തുടരന്വേഷണം ആവശ്യമില്ലെന്ന സിബിഐ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകരാണെന്ന് മുൻ ആര്‍എസ്എസ് പ്രവർത്തകൻ സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചത്.
കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന് സുബീഷിന്റെ വെളിപ്പെട്ടുത്തലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേണം നടത്താൻ സിബിഐക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു സർക്കാർ നിലപാട്.
ഫസലിന്റേതടക്കം മൂന്ന് കൊലപാതകങ്ങൾ നടത്തിയത് ആർഎസ്എസുകാരാണെന്നായിരുന്നു വെളിപ്പെടുത്തൽ. മറ്റ് രണ്ട് കേസുകളും പൊലീസ് പുനരന്വേഷിച്ചു. നിലവിൽ പ്രതികളല്ലാത്തവരാണ് കൊല നടത്തിയതെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ ശ്രമിക്കുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, സുബീഷിൻ്റെ വെളിപ്പെടുത്തൽ വിശ്വസനീയമല്ലെന്നുമായിരുന്നു സിബിഐ വാദം.
സിപിഎം പ്രർത്തകനായിരുന്ന ഫസൽ എന്‍ഡിഎഫില്‍ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് കുറ്റപത്രം. 2006 ഒക്ടോബർ 22 ന് സൈദാർ പള്ളിക്കു സമീപം ജഗന്നാഥ ടെമ്പിൾ റോഡിൽ പുലർച്ചെയായിരുന്നു കൊലപാതകം. സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
Also Read: ചരിത്രമെഴുതിയും തിരുത്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറ് വർഷം