പത്തനംതിട്ട: തിരുവല്ല നിരണത്ത് കർഷകനെ പാടവരമ്പത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവ് (49) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. രാജീവ് പാട്ടത്തിനെടുത്ത നെൽപാടത്തിന്റെ കരയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കുകളിൽനിന്നും അയൽകൂട്ടങ്ങളിൽനിന്നും വായ്പ എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽ മഴയിൽ കൃഷി നശിച്ചു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
സർക്കാർ ധനസഹായമായി ലഭിച്ചത് തുച്ഛമായ തുകയായിരുന്നു. ഇതിനെതിരെ രാജീവും മറ്റ് 10 കർഷകരും ചേർന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത്തവണയും കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് രാജീവ് കൃഷി ഇറക്കിയെങ്കിലും മഴ ചതിച്ചു. ഇതോടെ വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെയായി. ഇതുമൂലമുണ്ടായ മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി
കൊച്ചി: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രാവിലെ അച്ഛനേയും അമ്മയേയും അമ്മൂമ്മയേയും മരിച്ച നിലയിൽ കണ്ടെത്തിയ പന്ത്രണ്ടും അഞ്ചും വയസുള്ള കുട്ടികൾ അയൽവാസികളെ വിളിച്ച് അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഫ്‌ളോര്‍ മിൽ നടത്തിവരികയായിരുന്ന പ്രശാന്തിന് ഒരു കോടി രൂപയ്ക്ക് മുകളിൽ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Also Read: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം