തിരുവനന്തപുരം: ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ എസ്എംഎസ് സന്ദേശം ലഭിച്ചതായി പരാതി ഉയർന്നതിനെത്തുടർന്ന് കെഎസ്ഇബി സൈബർ സെല്ലിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബർ വിഭാഗം കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത്.
കെഎസ്ഇബിയുടെ നിരവധി ഉപഭോക്താക്കൾക്ക് വ്യാജ മൊബൈൽ സന്ദേശം ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയിൽ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈൽ നമ്പറിൽ നിന്നും വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കളിൽ സംശയമുണ്ടാക്കിയത്. തുടർന്ന് പലരും കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത് എന്ന് കെഎസ്ഇബി അറിയിച്ചു.
Also read: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ആദ്യ ഡോസ് 90 ശതമാനം പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി
ബഹുമാന്യ ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിക്കുന്നപക്ഷം കെഎസ്ഇബിയുടെ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 94960 01912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ അറിയിക്കാമെന്നും കെഎസ്ഇബി പറഞ്ഞു.