കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജയിൽ കേന്ദ്ര-സംസഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി. ഗുരുതരമായ വിഷയമാണെന്നും ഭരണഘടനക്കും രാജ്യാന്തര ഉടമ്പടികൾക്കും അനുസൃതമായി നടപടികൾ വേണ്ട കാര്യമാണിതെന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു.
ഈ മാസം രണ്ടിനാണ് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് പൊതുതാൽപര്യ ഹർജി സമർപിച്ചത്. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ഉടമകളിൽ നിന്നും നഷ്ടപരിഹാരവും ഇൻഷുറൻസ് അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ജസ്റ്റിസ് എസ്.വി.ഭട്ടിയും ജസ്റ്റിസ് ബച്ചു കുര്യൻ തോമസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
Read More: കുവൈത്തിൽ പുതിയ പ്രവാസി നിയമം; എട്ട് ലക്ഷം ഇന്ത്യക്കാര്‍ പുറത്താകും
ലോയേഴ്സ് ബിയോണ്ട് ബോർഡേർസിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഭൂരിപക്ഷം പ്രവാസികൾക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ ഇൻഷുറൻസ് തുക ലഭിക്കുന്നതിന്നും നടപടിയില്ല. ഇന്ത്യൻ എംബസി വഴി ആനുകൂല്യങ്ങൾ ഈടാക്കാൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്നും ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ ദാതാക്കൾ നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഈ തുക ഈടാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Read More: വന്ദേ ഭാരത് നാലാം ഘട്ടം: കേരളത്തിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അറിയാം
കോവിഡ് മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച ‘കൂലി മോഷണ’ത്തിനാണ് രാജ്യാന്തര തലത്തിൽ വമ്പൻ കോർപ്പറേറ്റുകളുൾപ്പടെ ശ്രമിക്കുന്നതെന്നും ‘കൂലി മോഷണ’ത്തിനെതിരെ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നു വരുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ നഷ്ടവും ശമ്പളവും സംബന്ധിച്ച കേസുകൾ അതത് രാജ്യങ്ങളിലാണ് നൽകേണ്ടതെന്നിരിക്കെ, കോവിഡ് പ്രതിസന്ധിയുടെ മറവിൽ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന തൊഴിലുടമകൾക്കെതിരെ നിയമ നടപടികൾ പോലും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസികളെന്നും ഹർജിക്കാർ ബോധിപ്പിച്ചു.