/indian-express-malayalam/media/media_files/uploads/2017/01/archdiocese-of-ernakulam-angamaly.jpg)
കൊച്ചി: ഭൂമി കുംഭകോണ വിവാദം തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികര്‍ മാര്‍പാപ്പയ്ക്കു പരാതി അയച്ചതിനു പിന്നാലെ വൈദിക സമിതി യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തി.
ചൊവ്വാഴ്ച സഭാ ആസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട വൈദികരും സഹായമെത്രാന്‍മാരും കര്‍ദിനാളുമുള്‍പ്പെടുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സിലാണ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ഭൂമി വിവാദവുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ച ചെയ്യുമെന്നാണ് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ജനുവരി നാലിന് ഭൂമി വിവാദവും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ യോഗം കര്‍ദിനാളിനെ ഒരു സംഘം വിശ്വാസികള്‍ തടഞ്ഞുവച്ചുവെന്നു ചൂണ്ടിക്കാട്ടി മാറ്റിവച്ചിരുന്നു. പിന്നീടു നടന്ന സീറോ മലബാര്‍ സഭാ സിനഡ് ഭൂമിവിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും പഠിക്കാന്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഭൂമി വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരോട് സമവായമുണ്ടാക്കണമെന്നു സിനഡ് ആവശ്യപ്പെട്ടെങ്കിലും വൈദിക സമൂഹം ഇതു തള്ളുകയായിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ഭൂമി വിഷയം പഠിക്കാന്‍ രണ്ടു വൈദികരുള്‍പ്പെട്ട അഞ്ചംഗ സമിതിയെ വീണ്ടും നിയോഗിച്ചിരുന്നു. എന്നാല്‍ ഇതിനിടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയും പരാതിയും ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളിന്റെ സമ്മതം വാങ്ങാതെ തന്നെ റോമിലേക്ക് അയച്ചിരുന്നു. ഈ പരാതിയില്‍ വത്തിക്കാന്‍ അന്വേഷണം തുടങ്ങിയതായാണാണ് സഭാകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
എറണാകുളം- അങ്കമാലി അതി രൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനായി കാലടിക്കടുത്തു മറ്റുരൂല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാന്‍ രൂപതയുടെ അഞ്ചു സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് എറണാകുളം-അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെ തന്നെയും പിടിച്ചുകുലുക്കിയ ഭൂമി വിൽപ്പന വിവാദമായി മാറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us