/indian-express-malayalam/media/media_files/uploads/2020/12/guruvayur.jpg)
ഗുരുവായൂര്‍: കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ ദർശനത്തിന് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന 4000 പേർക്കാണ് ദർശനത്തിന് അനുമതി. നേരത്തേ ഇത് 1500 ആയിരുന്നു. പുലർച്ച 4.30 മുതൽ 5.30 വരെയും രാവിലെ 9.30 മുതൽ ഉച്ചക്ക്​ 1.30 വരെയും വൈകീട്ട് അഞ്ച് മുതൽ 6.30 വരെയും 7.30 മുതൽ 8.30 വരെയുമാണ് ദർശനം.
ഇതിന് പുറമെ നെയ്​വിളക്ക് ശീട്ടാക്കുന്നവർക്ക് ക്ഷേത്രം തുറന്നിരിക്കുന്ന ഏത് സമയത്തും വരിയിൽ നിൽക്കാതെ നേരിട്ട് നാലമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്താം. 1000 രൂപയുടെ വഴിപാടിന് ഒരാൾക്കും 4500 രൂപയുടെ വഴിപാടിന് അഞ്ച് പേർക്കുമാണ് പ്രത്യേക ദർശനം. ഗുരുവായൂർ നഗരസഭക്കകത്തെ സ്ഥിര താമസക്കാർ, ദേവസ്വം ജീവനക്കാർ, പെൻഷൻകാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് പുലർച്ച 4.30 മുതൽ രാവിലെ 8.30 വരെയാണ് ദർശനം. തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഉണ്ടാകും. ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്താനുള്ള അനുമതി തുടരും. പ്രതിദിനം 60 വിവാഹങ്ങൾ എന്നത് 100 ആക്കിയിട്ടുണ്ട്.
നവംബർ 25നായിരുന്നു ഗുരുവായൂർ ഏകാദശി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദശമി, ഏകാദശി ദിവസങ്ങളിൽ 3000 പേർക്ക് മാത്രമാണ് ദർശന അനുമതി നൽകിയത്. ഇതിനായി ഓൺലൈൻ വഴിയായിരുന്നു ബുക്കിങ്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനത്തിനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്നുമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാലു നടകളിൽക്കൂടിയും ദർശനം നടത്താമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
മുതിർന്ന ഭക്തർക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പുലർച്ചെ 3.45 മുതൽ 4.30 വരെ നിർമ്മാല്യദർശനവും 5.15 മുതൽ 6.15 വരെയും പൂജകൾക്കു ശേഷം 10 മുതൽ 12 വരെയും വൈകുന്നേരം 5 മുതൽ 6.10 വരെയും ദർശനം നടത്താം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us