മൂവാറ്റുപുഴ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ സഹപാഠിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മൂവാറ്റുപുഴ കോട്ടപ്പടി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഹപാഠിയുടെ സഹായത്തോടെ വെറ്റിലപ്പാറ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാറിലെത്തിയ സഹപാഠി, അച്ഛന് സുഖമില്ലെന്ന് അറിയിച്ചാണ് ഇവരെ കാറിൽ കയറ്റിയത്.
ഈ സമയത്ത് കാറിൽ വെറ്റിലപ്പാറ സ്വദേശിയായ ദിൽഷാദ് എന്ന യുവാവും ഡ്രൈവറും ഉണ്ടായിരുന്നു. കാർ അടിമാലി ഭാഗത്തേക്ക് നീങ്ങിയതോടെ വിദ്യാർത്ഥിനി ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് സഹപാഠിയും ദിൽഷാദും കാറിൽ നിന്ന് പുറത്തേക്കിറങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിൽഷാദ് ഇവരുടെ പിതാവിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് കുടുംബം അംഗീകരിച്ചില്ല. അവർ മറ്റൊരു വിവാഹംം ഉറപ്പിക്കുകയും ചെയ്തു.
വിവാഹം കഴിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഡ്രൈവർ പറഞ്ഞതായി പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനി ബഹളം വച്ചപ്പോൾ വാഹനം മുന്നോട്ടെടുക്കാനാവില്ലെന്ന് ഡ്രൈവർ നിലപാടെടുത്തതായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.