കോഴിക്കോട്: കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ അഴിക്കോട് എംഎല്‍എ കെ.എം.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാജി പണം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സ്കൂളിലെ കണക്കുകളില്‍ നിന്നും സാക്ഷി മൊഴികളിലും ഇക്കാര്യം വ്യക്തമാണെന്നും വിജിലന്‍സ് തലശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു.
നേരത്തെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ഷാജിയെ വിജിലന്‍സും ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപയായിരുന്നു കണ്ടെത്തിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിദേശ കറൻസികളും വിജിലന്‍സിന് ലഭിച്ചു. കുട്ടികളുടെ ശേഖരമാണ് ഇതെന്നായിരുന്നു ഷാജി അന്ന് നല്‍കിയ വിശദീകരണം.
Also Read: സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി; സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി