തിരുവനന്തപുരം: ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഗണ്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സാധാരണ നിലയിലേക്ക് നാം തിരിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും അതത് ഓഫീസ് മേധാവിമാരുടെ ചുമതലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ഫലപ്രദമായി നടക്കണം. കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണം. പ്രാദേശികമായ ഓഫീസുകളുടെ പ്രവര്‍ത്തന പുരോഗതി ജില്ല-റീജിയണല്‍ ഓഫീസുകള്‍ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി ഓരോ ഇടവേളകള്‍ നിശ്ചയിച്ച് വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീര്‍പ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ല/ റീജിയണല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഓരോ ജില്ലയ്ക്കും മന്ത്രിമാര്‍ക്ക് ചുമതലയുണ്ടാകും. ജനങ്ങള്‍ക്ക് സേവനം വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു മാസത്തില്‍ ഒരു അവധി ദിവസം പൂര്‍ണ്ണമായി ഫയല്‍ തീര്‍പ്പാക്കലിനായി മാറ്റിവയ്ക്കുന്നതും ഗൗരവമായി ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Read More: സ്വപ്ന സുരേഷിന്റെ ആരോപണം; മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പുറത്തുവിട്ട് ഓഫീസ്