/indian-express-malayalam/media/media_files/uploads/2023/04/Elathur-Train-Attack-3.jpg)
കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എം.ആർ. അജിത്ത് കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ട്രാക്കിൽ കണ്ടെത്തിയ ബാഗ് ഷാരൂഖിന്റെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഷാരൂഖിനെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഏപ്രിൽ 28 വരെയാണ് ഷാരൂഖിന്റെ റിമാന്‍ഡ് കാലാവധി. മാലൂർ കുന്ന് പോലീസ് ക്യാമ്പില്‍ വച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തുടര്‍ന്നാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇന്നലെ നടത്തിയ പരിശോധനയില്‍ പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങവെയാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.