/indian-express-malayalam/media/media_files/uploads/2020/07/eid-ul-adha-2020-in-the-context-of-covid-19-kerala-kochi-guidelines-400612.jpg)
Eid Ul Adha 2020 or Eid Al Adha 2020 or Bakrid 2020: എറണാകുളം : വിശ്വാസികള്‍ നാളെ ഈദുൽ അദ്‌ഹ ആഘോഷിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ ബലിപെരുന്നാള്‍ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി.
ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് കൊറോണ രോഗവ്യാപനത്തിന് കാരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ നടക്കുക.
- ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളു.
- ആഘോഷങ്ങൾ പരമാവധി ചുരുക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ശ്രമിക്കണം.
- പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം. ഈദ് ഗാഹുകൾ ഒഴിവാക്കണം. വീടുകളിൽ ബലി കർമങ്ങൾ നടത്തുമ്പോൾ അഞ്ച് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു
- ബലിക്കർമവുമായി ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
- പെരുന്നാൾ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ബലി കർമത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കൺടൈൻമെൻറ് സോണുകളിൽ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവർ രജിസ്റ്റർ സൂക്ഷിക്കുകയും സന്ദർശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം
- കൺടൈൻമെൻറ് സോണുകളിൽ ബലികർമം നടത്താൻ പാടില്ല.
തിരുവനന്തപുരം ജില്ലയിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു.
- പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍ പാടില്ല. ഇത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
- ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം.
- കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.
- ക്വാറന്റൈനില്‍ കഴിയുന്നവരും പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെടുന്നവരും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നവരും നിര്‍ബന്ധമായും റൂം ക്വാറന്റൈനില്‍ത്തന്നെ കഴിയണം. ഇവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുറിയ്ക്കുള്ളില്‍ത്തന്നെ നിര്‍വഹിക്കണം.
- കെണ്ടയിന്‍മെന്റ് സോണില്‍ സമൂഹ പ്രാര്‍ത്ഥന, ഖുര്‍ബാനി എന്നിവ അനുവദിക്കില്ല. പ്രാര്‍ത്ഥനാ ചടങ്ങുകളും ബലി ചടങ്ങുകളും അവരവരുടെ വീടുകളില്‍ തന്നെ നിര്‍വഹിക്കണം.
- വീടുകളില്‍ പരമാവധി അഞ്ചുപേരെ ഉള്‍ക്കൊള്ളിച്ചു മാത്രമേ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളുവെന്നും ബലി ചടങ്ങുകള്‍ നിര്‍വഹിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം കരുതലോടെ
ബലിപെരുന്നാൾ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടു മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം മതനേതാക്കളുടെ സഹായം അഭ്യർത്ഥിച്ചതായും എല്ലാവരും അനുകൂലമായി തന്നെ പ്രതികരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലിപെരുന്നാളിന്‍റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളൂവെന്ന് നേതാക്കൾ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്‍കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കിയാതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായി. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. നേരത്തേ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്‍റെ നന്മയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ്സ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.