കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ നിലപാടറിയിക്കാൻ എൻഫോഴ്സ്മെൻറ് വീണ്ടും സമയം തേടി. കേസിൽ നേരത്തെ ഇഡിക്ക് കോടതി പത്ത് ദിവസം സമയം അനുവദിച്ചിരുന്നു.
കളളപ്പണത്തിൻ്റെ ഉറവിടം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീശ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. പരാതി നൽകിയിട്ടും എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ ഒന്നേകാൽ കോടി രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read More: കൊടകര കുഴൽപ്പണക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണം; ഹൈക്കോടതിയിൽ ഹർജി
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിന്‍ സോണല്‍ ഓഫീസില്‍ നിന്നും 27-ാം തീയതി കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നാം തീയതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.