/indian-express-malayalam/media/media_files/2025/06/02/lbCJ9RUEg82QOq8V5w3B.jpg)
പി.വി അൻവർ
മലപ്പുറം: മുൻ എംഎൽഎ പി.വി അൻവറിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് നീങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനു ഹാജരാകാൻ അൻവറിന് ഇ.ഡി ഉടൻ നോട്ടീസ് നൽകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന നിരവധി രേഖകൾ പിടിച്ചെടുത്തതായി ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ബിനാമി അക്കൗണ്ടുകള്‍ ഉപയോഗിച്ച് സംശയാസ്പദ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പി.വി അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചിട്ടുണ്ടെന്നും ഇതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ മുൻ എംഎൽഎയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. 2016 ൽ 14.38 കോടി രൂപയായിരുന്നു അൻവറിന്റെ സ്വത്ത് 2021 ൽ 64.14 കോടിയായി വർധിച്ചിട്ടുണ്ട്.
കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും അൻവർ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേരത്തെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2015 ലായിരുന്നു അൻവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 12 കോടി വായ്പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി.
പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കേരള ഫിനാൻസ് കോർപ്പറേഷന് വൻ നഷ്ടം വരുത്തിയെന്നാണ് നിലവിലെ പരാതി. പി.വി അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാം പ്രതിയാണ്. സഹായി സിയാദ്, കെഎഫ്‌സി ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്.
Read More: വായ്പതട്ടിപ്പ് പരാതി; പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us