/indian-express-malayalam/media/media_files/uploads/2023/07/E-Sreedharan-1.jpg)
ഇ.ശ്രീധരൻ
കൊച്ചി: അതിവേഗ റെയിൽപാത കേരളത്തിന് ആവശ്യമാണെന്ന് ഇ.ശ്രീധരൻ. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് കേരളത്തിന് യോജിച്ചത്. സിൽവർലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ല. കെ-രെയിലുമായി ബന്ധപ്പെട്ടുള്ള എന്റെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ നിർദേശം കേരളം അംഗീകരിച്ചാൽ കേന്ദ്രാനുമതി വാങ്ങാൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി.തോമസ് കാണാൻ വന്നത്. കെ.വി.തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതി സംബന്ധിച്ച് കുറിപ്പ് നൽകിയത്. കേരള സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. സർക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.
കെ-റെയിലിനു പകരം ആകാശപാതയും തുരങ്കപാതയും കൂടുതലുള്ള ഹൈസ്പീഡ് റെയിൽവേ പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. കുറഞ്ഞ അളവിൽ മാത്രം ഭൂമി എടുത്താൽ വേഗപാത സാധ്യമാകും. ഇന്ത്യൻ റെയിൽവെയോ ഡൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എകദേശം 420 കിലോമീറ്റർ പാതയ്ക്ക് കിലോമീറ്ററിന് 200 കോടി കണക്കിൽ 84000 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്.
പുതിയ പദ്ധതിയിൽ കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. നിർമ്മാണത്തിന് പകുതി കേന്ദ്രവും സംസ്ഥാനവും ബാക്കി പകുതി നിർമ്മാണ കമ്പനിയും ചേർന്ന് എടുക്കുന്ന കൊങ്കൺ മോഡലും അല്ലെങ്കിൽ മെട്രോ മോഡലും സ്വീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.