/indian-express-malayalam/media/media_files/uploads/2020/01/Pinarayi-Vijayan.jpg)
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലിന്റെ ഒരു ഭാഗം മാത്രം വായിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. "പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങളാണ് പറയുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണം. ആരെങ്കിലും പറയുന്നതുകേട്ട് വിലപ്പെട്ട സമയം പാഴാക്കരുത്," വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Read Also: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
"പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് കരാറിലേക്ക് പോകാത്തത് എന്നാണ്. അത് സമർത്ഥിക്കാൻ ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഒരു ഭാഗം മാത്രം കാണിച്ചാൽ പോര. ഫയലിന്റെ ഒരു ഭാഗം ഒഴിവാക്കിയാണ് ആരോപണം ഉന്നയിച്ചത്. ഫയലിന്റെ മുൻപും പിൻപും ഉള്ളത് പ്രതിപക്ഷ നേതാവ് വായിക്കണം. കയ്യിലുള്ള ഫയൽ മനസിരുത്തി വായിക്കാൻ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കണം. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആ രേഖയിൽ മുഖ്യമന്ത്രി കുറിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. അതു പറയാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ രേഖകൾ തനിയെ പോയതല്ലല്ലോ," മുഖ്യമന്ത്രി പറഞ്ഞു.
Read Also: കോവിഡ് പ്രതിരോധത്തിൽ ആശങ്ക; സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ചെന്നിത്തല
"ഇ-മൊബിലിറ്റി പദ്ധതിയെ അട്ടിമറിക്കാനും അത് കേരളത്തിൽ നിന്നു കൊണ്ടുപോകാനും ചിലർ ശ്രമം നടത്തുന്നതായി അറിഞ്ഞിട്ടുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല. ഈ സർക്കാരിന്റെ കാലത്ത് ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല, ഇനി നടക്കുകയുമില്ല." മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.