/indian-express-malayalam/media/media_files/uploads/2019/02/E-C.jpg)
തിരുവനന്തപുരം: നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസർഗോഡ് നടന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. അതിദാരുണ കൊലപാതകങ്ങളാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ നിലവിലുള്ളതായി അറിയില്ലെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച (ഫെബ്രുവരി 18) ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലില്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജാഥ അക്രമാസക്തമായി. പൊലീസ് ലാത്തിവീശി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പലയിടത്തും വാഹനം തടയുകയും ബസിന് കല്ലെറിയുകയും ചെയ്തു.
അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കേസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസ് രാവിലെ പത്തരയോടെ കോടതി പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.