തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സമരക്കാർ നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്. ഇത് സർക്കാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ആദ്യത്തേത്, ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്നതാണ്. എന്നാൽ, സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാൽ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ജോലിഭാരം കുറയ്ക്കുക എന്ന ആവശ്യത്തിന്മേൽ, ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് സർക്കാർ ഉത്തരവിരക്കി കഴിഞ്ഞു. ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്.
അതുകൊണ്ടുതന്നെ, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണ്. ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതുമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം എത്രയും വേഗം പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണം. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ സ്റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അവരുടെ മെഡിക്കല്‍ പിജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയിലും അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
Also Read: പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിനം; മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി
സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കൽ കോളേജിനെ കൂടുതലും ആശ്രയിക്കുന്നത്. അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടർമാർ മാറരുത്. സർക്കാരുമായി ചർച്ച നടത്തിയ നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഹൗസ് സർജന്മാരും നാളെ മുതൽ പണിമുടക്കും. ഒപി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിച്ചാകും സമരം. സർക്കാർ ചർച്ചയ്ക്ക് വിളിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് പിജി ഡോക്ടർമാരുടെ നിലപാട്.