scorecardresearch
Latest News

വയനാടന്‍ കാടുകളില്‍ വരള്‍ച്ച രൂക്ഷം; കുടിനീര് തേടി വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക്

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് കൂട്ടി കടുത്തവരൾച്ചയിലേയ്ക്കു നീങ്ങുകയാണ് വയനാടൻ കാടുകൾ. കാലാവസ്ഥാ മാറ്റവും പരിസ്ഥിതിനാശവുമാകാം വയനാടൻ കാടുകളിൽ​ ഉൾപ്പടെ വൻ വരൾച്ചയിലേയ്ക്കു നയിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

വയനാടന്‍ കാടുകളില്‍ വരള്‍ച്ച രൂക്ഷം; കുടിനീര് തേടി വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക്

കൽപ്പറ്റ: കരിഞ്ഞുതുടങ്ങിയ വയനാടന്‍ കാടുകളില്‍നിന്നു വന്യമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും തേടി പുറത്തിറങ്ങുന്നതു വ്യാപകമായതോടെ സംഘര്‍ഷസാധ്യത ഭയന്ന് വനംവകുപ്പ് അധികൃതര്‍. വന്യമൃഗശല്യം തടയാനും മനുഷ്യനിര്‍മിതവും അല്ലാത്തതുമായ കാട്ടുതീ തടയാനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ കടുത്ത വേനലില്‍ ‘കരിയു’മെന്ന ആശങ്കയിലാണു വനം ഉദ്യോഗസ്ഥര്‍. ജലദൗര്‍ലഭ്യം വന്യമൃഗങ്ങള്‍ക്കു ജീവനു ഭീഷണിയാവുന്ന സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.

വരള്‍ച്ചയെത്തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തിലെയും നോര്‍ത്ത് വയനാട് ഡിവിഷനിലെയും പല പ്രദേശങ്ങളിലും 15 കിലോ മീറ്റര്‍ പുറത്തേക്കുവരെ വന്യമൃഗങ്ങള്‍ എത്തിത്തുടങ്ങി. വനത്തിനുള്ളിലെ പുഴകള്‍ ഏറെക്കുറെ വറ്റിക്കഴിഞ്ഞു. തോടുകള്‍ നീര്‍ച്ചാല്‍ പോലെയായി. കുളങ്ങളിലും വനംവകുപ്പ് നിര്‍മിച്ച ചെറു തടയണകളിലും വെള്ളമുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ ഇവയും വറ്റുമെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തില്‍ 162 കുളങ്ങളും ഒന്‍പത് മണ്ണണകളുമാണുള്ളത്.

വരള്‍ച്ച രൂക്ഷമായതോടെ കര്‍ണാടക വനങ്ങളില്‍നിന്ന് ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വയനാടന്‍ കാടുകളിലേക്കാണ് എത്തുന്നത്. മൃഗങ്ങളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഒരേസ്ഥലത്തുനിന്ന് മൃഗങ്ങള്‍ കൂട്ടത്തോടെ വെള്ളം കുടിക്കുന്നതോടെ ജലാശയങ്ങള്‍ മലിനമാകും. ഇതു മൃഗങ്ങളില്‍ രോഗം വരാനും മരണത്തിനു വഴിവയ്ക്കാനും സാധ്യത കൂടുതലാണ്. മാര്‍ച്ച് പകുതിയോടെ നിലവില്‍ വെള്ളമുള്ള ജലാശയങ്ങള്‍ കൂടി വരള്‍ച്ചയുടെ പിടിയിലമരും. ഇതോടെ സ്ഥിതി രൂക്ഷമാകും. മലകളും കുന്നുകളും മരങ്ങളുമെല്ലാം നശിപ്പിച്ച വികനസ പ്രവർത്തനങ്ങളാണ് വരൾച്ച ഇത്ര രൂക്ഷമാക്കിയതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം വയനാട് ഏറ്റവും മഴ കുറവനുഭവിച്ച പ്രദേശമായിരുന്നു. പ്രതീക്ഷിത മഴയേക്കാൾ 249 ശതമാനം കുറവാണ് വയനാട് ജില്ല നേരിട്ടത്. അത് വ്യക്തമാക്കുന്നത് ഇത്തവണ വയനാടിനെ കാത്തിരിക്കുന്നത് കടുത്ത വരൾച്ചയായിരിക്കുമെന്നതാണ് മഴകണക്കുകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Read more:കേരളത്തെ എന്തിനാണ് വെയിലത്ത് നിർത്തുന്നത്

 

വനത്തിനുള്ളിലെ ജലാശയം
വനത്തിനുള്ളിലെ ജലാശയം

വരള്‍ച്ചയെത്തുടര്‍ന്നു മൃഗങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വന്യജീവികളെ അടുത്തുകാണാമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണിത്. എന്നാല്‍ വേനല്‍ കടുക്കുന്നതോടെ മാര്‍ച്ച് ആദ്യം മുതൽ ഇവിടങ്ങളിലേക്കും ചെമ്പ്ര പീക്ക്, സൂചിപ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പ്രവേശന അനുമതി നൽകില്ല.

വരള്‍ച്ച ആനകളെയാണു കൂടുതല്‍ ബാധിക്കുന്നത്. വെള്ളവും ഭക്ഷണവും തേടി ആനകള്‍ കാടിറങ്ങുന്നതു പതിവായിക്കഴിഞ്ഞു. താളൂരില്‍ ഈ മാസം പന്ത്രണ്ടിനു കാടിറങ്ങിയ ആനയുടെ ആക്രമണത്തിൽ പ്രദേശവാസി മരിച്ചു. കോളയാടിയിലും ആനകള്‍ നാശംവിതച്ചു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം സ്ഥിരമായി ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ആനശല്യം തടയാന്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന ഗതികേടിലാണു വനം ഉദ്യോഗസ്ഥര്‍. ഇവ കാടിറങ്ങുന്നതു നിരീക്ഷിക്കാന്‍ വാച്ചര്‍മാരെ നിയോഗിക്കുകയെന്നതാണ് അധികൃതരുടെ മുന്നിലുള്ള പോംവഴി.

വരള്‍ച്ചാ പ്രതിരോധപ്രതിരോധ പ്രവര്‍ത്തനങ്ങുടെ ഭാഗമായി വനത്തിലെ ജലാശയം വിദ്യാര്‍ഥികളും വനപാലകരും ചേര്‍ന്ന് ശുചീകരിക്കുന്നു.
വരള്‍ച്ചാ പ്രതിരോധപ്രതിരോധ പ്രവര്‍ത്തനങ്ങുടെ ഭാഗമായി വനത്തിലെ ജലാശയം വിദ്യാര്‍ഥികളും വനപാലകരും ചേര്‍ന്ന് ശുചീകരിക്കുന്നു.

കല്ലൂരില്‍ ഏറെക്കാലം നാട്ടുകാരെ വിറപ്പിച്ച കാട്ടുകൊമ്പനെ കാട്ടില്‍വിടാനും സൂക്ഷിക്കാനും കഴിയാത്ത അവസ്ഥയിലാണ് വനം ഉദ്യോഗസ്ഥര്‍. നവംബര്‍ 22 നു കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയ കഴിഞ്ഞദിവസം പാലക്കാട് പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ശ്രമം അവിടുത്തെ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു. മയക്കുവെടിവെച്ച് മയക്കി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണു കൊമ്പനെ മുത്തങ്ങയിലെ ആനപ്പന്തിയില്‍നിന്നു ലോറിയില്‍ കയറ്റിയത്. ലോറി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ആനയെ പറമ്പിക്കുളത്തേക്കു കൊണ്ടുപോകുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് നംവകുപ്പ് ഉത്തരവ് എത്തിയത്. തുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ പന്തിയിലേക്കു തന്നെ മാറ്റുകയായിരുന്നു.

അതിനിടെ, മുന്‍ വര്‍ഷങ്ങളില്‍ വയനാടന്‍ കാടുകളില്‍ മുന്‍വര്‍ഷങ്ങളില്‍ മനുഷ്യനിര്‍മിത കാട്ടുതീയുണ്ടായ സാഹചര്യത്തില്‍ ഇത്തവണ നിരീക്ഷണവും മുന്‍കരുതല്‍ നടപടികളും ശക്തമാക്കിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപത്തി രണ്ടും നോര്‍ത്ത് വയനാട് ഡിവിഷനില്‍ പന്ത്രണ്ടും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 16,000 രൂപ വിലവരുന്നതാണ് ഓരോ ക്യാമറയും.
2014 മാര്‍ച്ചിലുണ്ടായ മനുഷ്യനിര്‍മിത തീപ്പിടിത്തത്തില്‍ വയനാട്ടില്‍ 12000 ഏക്കര്‍ വനമാണു കത്തിച്ചാമ്പലായത്. പതിനഞ്ചിടങ്ങളില്‍ ഒരേസമയം ആസൂത്രിതമായി തീവച്ചതാണെന്നു വനംവകുപ്പും ക്രൈംബ്രാഞ്ചും കണ്ടെത്തിയെങ്കിലും കുറ്റവാളികള്‍ ഇന്നും നിയമത്തിനു പുറത്താണ്. കഴിഞ്ഞദിവസം വെള്ളമുണ്ട മംഗലശേരി, പൂരിഞ്ഞി മലകള്‍ക്കു തീപിടിച്ച് ഹെക്ടര്‍ കണക്കിന് കാട് കത്തിനശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബോധപൂര്‍വം കാടിനു തീയിടുന്നുവെന്നു സംശയമുള്ള പ്രദേശങ്ങളിലാണ് ഇത്തവണ ക്യാമറകള്‍ സ്ഥാപിച്ചത്. ഒരാഴ്ച വരെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമുള്ളതാണു ക്യാമകള്‍. മാവോയിസ്റ്റ് പ്രവർത്തനത്തെ കുറിച്ചുളള നിരീക്ഷണം, നായാട്ടുസംഘങ്ങളെ കണ്ടെത്തുക, ആക്രമകാരികളും കൃഷിയിടങ്ങളില്‍ നിരന്തരം ശല്യം സൃഷ്ടിക്കുന്നതുമായ വന്യജീവികളുടെ നിരീക്ഷണം എന്നീ ലക്ഷ്യങ്ങളും ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലുണ്ട്.

കാട്ടുതീ തടാന്‍ ലക്ഷ്യമിട്ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ റാലി.
കാട്ടുതീ തടാന്‍ ലക്ഷ്യമിട്ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ റാലി.

കാട്ടുതീ തടയാന്‍ വിപുലമായ സംവിധാനങ്ങളാണു വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. സാധാരണഗതിയിലുള്ള ഫയര്‍ലൈന്‍ സംവിധാനത്തോടൊപ്പം ഫയര്‍വാച്ചര്‍മാരായി പ്രത്യേക പരിശീലനം നല്‍കി 100 പേരെ നിയോഗിച്ചിട്ടുമുണ്ട്. ഇവര്‍ക്കു വയര്‍ലെസ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അനുവദിച്ചു. രാത്രിയില്‍ ഉള്‍പ്പെടെ വാഹനപട്രോളിങ് സജീവമാക്കി. വനത്തിനകത്തെ ആദിവാസി കോളനികള്‍ ഉള്‍പ്പെടെയുള്ള സെറ്റില്‍മെന്റുകളില്‍ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നി വിതരണം ചെയ്തു.

തീയണയ്ക്കാനായി വലിയ ടാങ്കുകള്‍ സ്ഥാപിച്ച അഞ്ച് ക്യാമ്പര്‍ വാഹനങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. ടാങ്കുകളില്‍ വെള്ളം ശേഖരിക്കാന്‍ മോട്ടോര്‍ ഘടിപ്പിപ്പിച്ചവയാണ് ഈ വാഹനങ്ങള്‍. അതേസമയം, തീപ്പിടിത്തമുണ്ടായാല്‍ മുന്നിട്ടിറങ്ങാന്‍ ഷൂസ്, ഫയര്‍ബീറ്റര്‍ പോലുള്ള ചെറിയ ഉപകരണങ്ങളും സംവിധാനങ്ങളും മാത്രമാണു വനപാലകരുടെ പക്കലുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Drought in wayanad forest wild animals