തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആയുർവേദ ബിരുദ ഡോക്ടർമാർക്കും അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്. ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാർക്ക് കൂടെ അനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവിൽ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസൻസിനായി നൽകുന്നത് സാധുവാകും.
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഎഎംഎസ് ഡോക്ടർമാർക്ക് എംബിബിഎസ് ഡോക്ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തിൽ നിന്നുള്ള നിരന്തര അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
Read More: പുതുവത്സരം പ്രമാണിച്ച് പരിശോധന ശക്തമാക്കാൻ പൊലീസ്