/indian-express-malayalam/media/media_files/2024/11/08/t50EiQkKnbMVRydfF73n.jpg)
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവ വികാസങ്ങള്‍. തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും രാജിവച്ചതോടെ കോണ്‍ഗ്രസിന് ഇവിടെ വിപ്പ് നല്‍കാന്‍ കഴിയില്ല.
Also Read:പഞ്ചായത്തുകളിലെ അധ്യക്ഷരെ ഇന്നറിയാം; തിരഞ്ഞെടുപ്പ് നടക്കുന്നത് 941 ഗ്രാമപഞ്ചായത്തുകളിൽ
രണ്ട് കോണ്‍ഗ്രസ് വിമതരും നാല് ബിജെപി അംഗങ്ങളും വിജയിച്ചിരുന്നു. കഴിഞ്ഞ ടേമില്‍ ഇടതു മുന്നണി ഭരിച്ച മറ്റത്തൂരില്‍ എല്‍ ഡി എഫിന് 10 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമതയായി വിജയിച്ച ടെസി ജോസ് കല്ലറക്കലിനെ ഇവിടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. രാജിവെച്ച 8 കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു.
കാസർകോട് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പിന് എത്താതായതിനെ തുടര്‍ന്ന് കോറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു. ബിജെപി അംഗം കൂടി വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. ഇതോടെ പുല്ലൂർ - പെരിയ പഞ്ചായത്തിലെതിരഞ്ഞെടുപ്പ് മാറ്റിവച്ചു. അടുത്ത പ്രവൃത്തി ദിവസത്തിലേക്ക് ആണ് മാറ്റിയത്. പഞ്ചായത്തിലെത്തിയത് യുഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി ഉഷ എൻ നായർ മാത്രമാണ്. പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടായിരുന്നു.
Also Read:തിരുവനന്തപുരത്ത് മേയറായി വി.വി രാജഷ് സ്ഥാനമേറ്റു, കൊച്ചിയിൽ വി.കെ മിനിമോൾ, കൊല്ലത്ത് എ.കെ ഹഫീസ്
എൽ ഡി എഫ് 9, യു ഡി എഫ് 9, എൻ ഡി എ ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. പെരിയ കൊലപാതകത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ച പഞ്ചായത്തായിരുന്നു പുല്ലൂർ പെരിയ. അതിനിടെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് യു ഡി എഫ് അംഗം വൈകി എത്തി. മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാൽ ആണ് വൈകിയത്. സമയത്ത് എത്താത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.
കാസർകോട് ബദിയടുക്ക ഗ്രാമപഞ്ചായത്തിൻ്റെ ഭരണം എൻഡിഎയ്ക്ക്. പ്രസിഡൻ്റായി ഡി. ശങ്കരൻ തെരഞ്ഞെടുക്കപെട്ടു. യുഡിഎഫും എൻഡിഎയും ബലാബലമായതിനാൽ ടോസിലൂടെയായിരുന്നു പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. എൻ ഡി എ - 10, യു ഡി എഫ് - 10, എൽ ഡി എഫ് - 1 എന്നിങ്ങനെയാണ് കക്ഷി നില.
പത്തനം തിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറി. 14 അംഗ ഭരണ സമിതിയില്‍ യുഡി എഫിനും ബിജെപിക്കും 5 വീതം അംഗങ്ങളാണ് കോട്ടങ്ങലില്‍ ഉണ്ടായിരുന്നത്. 3 സീറ്റ് എസ് ഡി പി ഐ ക്കും ലഭിച്ചിരുന്നു. സിപിഎംമ്മില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
യുഡി എഫ് സ്ഥാനാര്‍ത്ഥി കെ വി ശ്രീദേവി 8 വോട്ട് നേടി പ്രസിഡണ്ടായി. എസ് ഡി പി ഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന് തീരുമാനിച്ചതിനാല്‍ പ്രസിഡണ്ട് സ്ഥാനം രാജി വെക്കാനാണ് തീരുമാനം. കോട്ടാങ്ങലില്‍ കഴിഞ്ഞ ടേമില്‍ എസ് ഡി പിഐക്ക് ഒരംഗമായിരുന്നു ഉണ്ടായിരുന്നത്. അന്ന് എസ് ഡി പിഐ പിന്തുണയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രണ്ടു തവണയും രാജി വെക്കുകയായിരുന്നു. മൂന്നാം തവണ എസ് ഡി പി ഐ പിന്തുണയോടെ ഭരണം തുടരുകയും ചെയ്തു.
ഇരു മുന്നണികൾക്കും 7 വീതം സീറ്റുകൾ ലഭിച്ച ഇടുക്കിയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഭരണം എൽഡിഎഫിന്. എൽഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി എം. ഈശ്വരനും, യുഡിഎഫിന്റെ പ്രസിഡൻ്റ് സ്ഥാനാർഥി പ്രദീപ് ശ്രീനിലയത്തിനും 7 വീതം വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പിൽ ഭാഗ്യം ഈശ്വരനെ തുണയ്ക്കുകയായിരുന്നു. രാജകുമാരി പഞ്ചായത്ത് മുൻ അംഗമായ ഈശ്വരൻ സിപിഎം പ്രതിനിധിയാണ്.
Also Read:മണ്ഡലപൂജയോടെ ഇന്ന് ശബരിമല നടയടയ്ക്കും; തീർഥാടകർക്ക് നിയന്ത്രണം
കുമരകം പഞ്ചായത്തിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിന് വിജയം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ പി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്‌തതാണ് അട്ടിമറിക്ക് കാരണം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എൽഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ എ പി ഗോപിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫിൽ നിന്ന് കെ എസ് സലിമോനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
Read More:ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us