തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ യുഡിഎഫ് ഒന്നാകെ ഉലഞ്ഞു നില്‍ക്കുകയാണ്. കോൺഗ്രസിനുള്ളിൽ പല മുതിര്‍ന്ന നേതാക്കളും നേതൃത്വത്തിനെതിരെ തിരിഞ്ഞ സാഹചര്യം നിലനിൽക്കുക്കാണ്. ഇടത് തരംഗത്തില്‍ പല കോട്ടകളും തകര്‍ന്നതോടെ മുസ്‌ലിം ലീഗിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ സ്വരം ഉയര്‍ന്നു കഴിഞ്ഞു. അടുത്ത കാലത്തെങ്കിലും ഇല്ലാത്തവിധമാണ് ലീഗിനുള്ളിൽ വിമർശന സ്വരം ഉയർന്നിരിക്കുന്നത്.
മുസ്‌ലിം ലീഗ് നേതൃത്വം വിമര്‍ശനം ഉള്‍ക്കൊള്ളണം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം എന്ന തലക്കെട്ടോട് കൂടി ഇന്ത്യന്‍ മുസ്‌ലിം അക്കാദമിയ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രസ്താവന പ്രസിദ്ധീകരിച്ചത്. വിവിധ യൂണിവേഴ്സിറ്റകളിലെ ലീഗിന്റെ വിദ്യാര്‍ഥി സംഘടനായ എം എസ് എഫിന്റെ യൂണിറ്റുകൾ, ലീഗിന്റെ ഭാഗമായിട്ടുള്ള കലാ സാംസ്കാരിക സംഘടനകള്‍, ലീഗിനെ പിന്തുണയ്ക്കുന്ന അക്കാദമിക്കുകൾ തുടങ്ങിയവര്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്നു.
തിരഞ്ഞെടുപ്പില്‍ ലീഗ് നേതൃത്വത്തിന്റെ അവകാശ വാദങ്ങളും, സ്ഥാനാര്‍ഥി നിര്‍ണയത്തേയും പ്രസ്താവന നിശിതമായി വിമര്‍ശിക്കുന്നു. ലീഗ് ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയായിരുന്നു മെയ് രണ്ടിന് വന്ന തിരഞ്ഞെടുപ്പ് ഫലം. 25 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനായത് കേവലം 15 മണ്ഡലങ്ങളില്‍ മാത്രമാണ്. 2016ല്‍ 18 സീറ്റുകള്‍ സ്വന്തമാക്കാന്‍ ലീഗിന് കഴിഞ്ഞിരുന്നു.
കോഴിക്കോട് സൗത്ത്, അഴിക്കോട്, കളമശേരി എന്നീ മണ്ഡലങ്ങൾ ഇടതുപക്ഷം തിരിച്ചുപിടിച്ചു. വിജയമുറപ്പിച്ച താനൂര്‍, കുറ്റ്യാടി മണ്ഡലങ്ങളും ലീഗിനെ കൈവിട്ടു. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിലും ലീഗിന്റെ വിജയത്തിന്റെ ശോഭ കുറഞ്ഞു. എംപി അബ്ദുസമദ് സമദാനി വിജയം സ്വന്തമാക്കിയെങ്കിലും ഭൂരിപക്ഷത്തില്‍ 90,000ത്തിലധികം വോട്ട് കുറഞ്ഞു.
ഈ പാശ്ചാത്തലത്തിലാണ് സംഘടനാ പ്രവർത്തകർ വിമർശനങ്ങൾ ഉയർത്തുന്ന സ്ഥിതവിശേഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പിഴവുകളും നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയില്‍ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും തോല്‍വിയുടെ കാരണമാണെന്ന് വിലയിരുത്തുന്നതായി ഫേസ്ബുക്ക് പ്രസ്താവനയിൽ പറയുന്നു. തോല്‍വിക്ക് പിന്നാലെ ലീഗിന്റെ തലമുതിര്‍ന്ന നേതാവായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ലിഗിന്റെ സമീപകാല രാഷ്ട്രീയ നിലപാടുകളിലെ പ്രശ്നങ്ങൾ, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിൽ സംഭവിച്ച വീഴ്ചകൾ, ഭരണപരമായ വിജയപരാജയങ്ങൾ, സംഘടനാപരമായ ദൗർബല്യങ്ങൾ, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിലെ വീഴ്ചകൾ, നേതൃത്വത്തിന്റെ ശരിതെറ്റുകൾ, തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മവും സമഗ്രവുമായ തലത്തിൽ പഠനവിധേയമാക്കണമെന്ന് എഫ് ബി പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുൻപേ പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ തയ്യാറാവണം.
ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോൽവിയേറ്റ കോഴിക്കോട് സൗത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം. എന്നും ഫേസ് ബുക്ക് പ്രസ്താവനയിൽ പറയുന്നു.