/indian-express-malayalam/media/media_files/uploads/2018/10/archana.jpg)
കൊച്ചി: മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ വെച്ച് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ അർച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ. അർച്ചന ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധകള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. അർച്ചന പദ്മിനി താൻ നേരിട്ട ദുരനുഭവം വിവരിച്ച് ഇമെയിൽ വഴി പരാതി അയച്ചിരുന്നുവെന്നും, ആ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
അതേസമയം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അർച്ചനയ്ക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. "അർച്ചനയുടെ പരാതി ലഭിച്ചപ്പോൾ തന്നെ ഒരു സംഘടനയിലും അംഗമല്ലായിരിന്നിട്ട് കൂടി, അവരെ ഓഫീസിലേയ്ക്ക് ഞങ്ങൾ വിളിച്ചു വരുത്തി. എനിക്ക് പുറമെ സിബി മലയിൽ, സോഹൻ സിനു ലാൽ, പ്രൊഡക്ഷൻ കൺട്രേളർ ബാദുഷ എന്നിവരും കുറ്റാരോപിതനായ സ്റ്റെറിന്‍ ഷാന്‍ലിയും ഉണ്ടായിരുന്നു. ഇതൊരു ക്രിമിനൽ കുറ്റമായതിനാൽ പൊലീസ് കേസാക്കാം എന്നാണ് അന്ന് ഞങ്ങൾ അവരോട് പറഞ്ഞത്. എന്നാൽ നിയമനടപടിക്ക് താത്പര്യമില്ല, സംഘടന നടപടി മാത്രം മതിയെന്ന് അവർ വ്യക്തമാക്കുകയായിരുന്നു," ഉണ്ണികൃഷ്ണൻ പറഞ്ഞു.
അർച്ചനയുടെ അവശ്യപ്രകാരം അയാളെ അപ്പോൾ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും. ഇതിനകത്ത് പൊലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും ഞങ്ങൾ അവശ്യപ്പെട്ടതനുസരിച്ച് അവർ എഴുതി തന്നിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ കത്തും സസ്പെൻഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മാധ്യമങ്ങൾക്ക് തരാൻ തയ്യാറാണെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച ഉണ്ണികൃഷ്ണൻ, ഇതിനെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായ രീതിയിലും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ "പുള്ളിക്കാരൻ സ്റ്റാറാ" എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ തനിക്ക് മോശം അനുഭവം ഉണ്ടായെന്നും തുടർന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നൽകിയിട്ടും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അർച്ചന ഇന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. അയാൾ ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ്. അതേസമയം, തനിക്ക് ഇപ്പോൾ സിനിമകളൊന്നുമില്ലെന്നും അർച്ചന വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.