തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സ്ഥാപിച്ചിരിക്കുന്നത് കയ്യേറ്റഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് തൃശ്ശൂർ ജില്ല കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ദിലീപ് കയ്യേറ്റം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നു റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഇതിനായി 2014ല്‍ നഗരസഭ ഭരിച്ചിരുന്ന യുഡിഎഫ് ഭരണസമിതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നും ആരോപണങ്ങളുണ്ട്. അഞ്ച് ലക്ഷം രൂപ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് ദിലീപ് സംഭാവനയായി നല്‍കിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. കൂടാതെ 20 ലക്ഷം രൂപയാണ് ദിലീപ് കൈക്കൂലി നല്‍കിയതെന്നും ആരോപണമുണ്ട്.