DHSE Kerala SSLC 10th Result 2021: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പലത് കൊണ്ടും വ്യത്യസ്തമായതാണ് ഇത്തവണത്തെ എസ് എസ് എൽ സി പഠനവും പരീക്ഷയും. കേരളത്തിൽ ഇതിന് മുമ്പ് എസ് എസ്. എൽ സിയിൽ കാര്യമായ മാറ്റം നടന്ന രണ്ട് വർഷങ്ങളുണ്ട്. ആദ്യത്തേത് 1986-87 അക്കാദമിക് വർഷം. രണ്ടാമത്തേത് 2004-05 അക്കാദമിക് വർഷം. ഇത് രണ്ടും സർക്കാരുകൾ മുൻകൂട്ടി തീരുമാനിച്ചതാണെങ്കിൽ ഇത്തവണ മുന്നൊരുക്കങ്ങളൊന്നും ഇല്ലാത്ത മാറ്റമായിരുന്നു.
പത്താം തരം പഠനത്തിലും പഠിപ്പിക്കലിലും പരീക്ഷ നടത്തിപ്പിലും പരീക്ഷ എഴുത്തിലും എല്ലാം മാറ്റം വന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലെ മാറ്റങ്ങൾ കുട്ടികളിൽ ചെലുത്തിയ സമ്മർദ്ദത്തെ അവർ എത്രത്തോളം, എങ്ങനെ മറികടന്നു എന്നൊക്കെ ഭാവിയിൽ പഠനം നടത്തേണ്ട വിഷയമാണ്. 1987 ൽ എസ് എസ് സി എന്നാക്കിയ പരിഷ്ക്കാരമായിരുന്നു. ഒരു വർഷം കൊണ്ട് അത് പിൻവലിച്ചു. 2005ൽ ഗ്രേഡിങ് പരിഷ്ക്കാരം നിലവിൽ വന്നു.
കോവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ തവണത്തെ പരീക്ഷ തന്നെ ഷെഡ്യൂൾ അനുസരിച്ച് തീർക്കാനായില്ല. വൈകി തീർന്ന പരീക്ഷ കഴിഞ്ഞായിരുന്നു പുതിയ അധ്യയന വർഷം ആരംഭിച്ചത്. പുതിയ അധ്യയന വർഷം തുടക്കം മുതൽ പുതുമകൾ നിറഞ്ഞതായിരന്നു. കോവിഡ് കാലമായിതിനാൽ സ്കൂളുകളൊന്നും തുറന്നില്ല. വീടുകളിലേക്ക് കുട്ടികളെ തേടി ക്ലാസ് റൂം എത്തുകയായിരുന്നു. സർക്കാർ വിക്ടേഴ്സ് ചാനൽ വഴി ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലേക്കുള്ള പഠനം ഓൺലൈനാക്കി. വിക്ടേഴ്സ് ചാനലിലൂടെ ടെലവിഷനിലും യുട്യൂബിലും ക്ലാസുകൾ കാണാനുള്ള അവസരമുണ്ടാക്കി. സ്കൂൾ കാണാതെ സ്വന്തം അധ്യാപകരെ കാണാതെ വിദ്യാർത്ഥികൾ പഠിച്ചു.
ഓൺലൈനായി പഠനത്തിന് ഓഫ് ലൈനായി പരീക്ഷ നടത്തി. അതും മാർച്ചിൽ പ്രഖ്യാപിച്ചുവെങ്കിലും തിരഞ്ഞെടുപ്പും കോവിഡുമൊക്കെ കാരണം പരീക്ഷ നീണ്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോവിഡ് രണ്ടാം തരംഗം ആഞ്ഞ് വീശുന്നതിനിടയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നടന്നു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായ ഐ ടി പ്രാക്ടിക്കൽ കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കി. ബാക്കി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണം ജൂൺ ഏഴിന് ആരംഭിച്ചു.
ലോക്ക്ഡൗൺ സാഹചര്യത്തിൽ വളരെ സങ്കീർണ്ണമായിരന്ന കേന്ദ്രീകൃത മൂല്യനിർണ്ണയം. പല തലത്തിലുള്ള ഇളവുകൾ അധ്യാപകർക്ക് നൽകിയാണ് മൂല്യനിർണയം നടത്തിയത്. ജൂൺ 25 ന് മൂല്യനിർണ്ണയം പൂർത്തിയാക്കി.
ഗ്രേസ് മാർക്കില്ലാത്ത എസ് എസ് എൽ സി
കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കലോത്സവം ശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയവയൊന്നും നടന്നില്ല. ഇവയൊന്നും നടക്കാത്ത സാഹചര്യത്തിൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടിതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
ഇരട്ടിചോദ്യവും പകുതി ഉത്തരവും
ഇത്തവണത്തെ പരീക്ഷയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അത് ‘ചോയ്സ് ബേയ്സ്ഡ്’ ആയിരുന്നു എന്നതാണ്. കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിലെത്താൻ കുട്ടികൾക്ക് സാധിക്കാതിരുന്നതും ക്ലാസുകളുടെ പരിമിതിയും ഒക്കെ കണക്കിലെടുത്താണ് ഈ മാറ്റം നടപ്പിലാക്കിയത്. ഇരട്ടി മാർക്കിനുള്ള ചോദ്യം ഉണ്ടായിരുന്നു. അവയിൽ അറിയാവുന്ന എഴുതിയാൽ മതി. ഏതെഴുതിയാലും ഉത്തരം ശരിയാണേൽ മാർക്ക് ലഭിക്കും. എന്നതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.
അസാധാരണ സാഹചര്യത്തിലെ അസാധരണ നേട്ടം
കേരളമോ ലോകമോ ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത അസാധാരണ സാഹചര്യത്തിലാണ് കഴിഞ്ഞ അധ്യയനവർഷം കടന്നു പോയത്. അങ്ങനെയൊരു സാഹചര്യത്തിൽ അസാധാരണരീതികൾ ആയിരുന്നു ഇത്തവണയെല്ലാം. അതിൽ അസാധാരണ നേട്ടം കൈവരിച്ച് എസ് എസ് എൽ സി ഫലം. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നിട്ടും ഓൺലൈൻ ക്ലാസികളിലെ പരിമിതികൾ മറികടന്ന് ചരിത്ര ജയമാണ് എസ് എസ് എൽ സിക്ക്. 99.47 ശതമാനം പേർ വിജയിച്ചു.
സാധാരണഗതിയിൽ സ്കൂളിളിലോ ട്യൂഷൻ ക്ലാസുകളിലോ പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ പഠിക്കേണ്ടി വന്ന വിദ്യാർത്ഥികൾ, പരിമിതികൾ ഏറെ മുന്നിലുണ്ടായ സാഹചര്യത്തിലെഴുതിയ പരീക്ഷ. പരിമിതികളിലെ സാധ്യതകളെ ഉപയോഗിച്ച് വിജയം നേടിയ വിദ്യാർത്ഥികളാണ് ഇത്തവണ എസ് എസ് എൽ സിക്കാർ.
കോവിഡ് കാലത്തിനിടയിൽ പരീക്ഷ എഴുതിയ കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. കോവിഡ് സാഹചര്യത്തിൽ പഠനം പരീക്ഷയും മൂല്യനിർണയവും നടന്ന ഇത്തവണ അത് 99, 47 ശതമാനമായി ഉയർന്നു.
ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ലായിരന്നു എന്നാൽ ചോയ്സ് ബേസ്ഡ് പരീക്ഷയും ഉദാരമായി മൂല്യനിര്‍ണയവുമായിരന്നു നടത്തിയത്. .
കോവിഡ് സാഹചര്യത്തിലും ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് , ഇതില്‍ 4,21,977 പേര് സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ് പരീക്ഷ എഴുതിയത്. 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. . ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതിയിരുന്നു