തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ തന്റേതല്ലെന്ന് പണം കൊണ്ടു വന്ന ധര്‍മ്മരാജന്‍ മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം ബി.ജെ.പിയുടേതാണെന്ന് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്.
ദേശിയ പാതയില്‍ വച്ച് ഒരു സംഘം കവര്‍ന്ന പണം ആരുടേതായിരുന്നു എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വന്ന പണമാണെന്നായിരുന്നു ധര്‍മ്മരാജന്‍ മറുപടി നല്‍കിയത്.
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 216 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.
കേസിൽ ഏഴാം സാക്ഷിയാണ് സുരേന്ദ്രൻ. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂര്‍ കൊടകര ദേശീയ പാതയില്‍ വച്ചാണ് മൂന്നരക്കോടി രൂപയുടെ കവര്‍ച്ച നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്.
Also Read: സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു