/indian-express-malayalam/media/media_files/uploads/2017/08/dileep-behra.jpg)
കൊച്ചി: ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ്. ഏപ്രിൽ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിയിരിക്കുകയാണ് ദിലീപ്.
പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ.
നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ജയിലിൽനിന്നും നാദിർഷയെ മൂന്നു തവണ ഫോൺ വിളിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ ഫോൺ ഒളിപ്പിക്കാൻ സുനിയെ സഹായിച്ചത് സഹതടവുകാരനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഓരോ തവണയും ഫോൺ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയൽ പെടാതിരിക്കാൻ ടോയ്‌ലറ്റിന്റെ തറയിൽ കിടന്നാണ് ഫോൺ വിളിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.