തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ സസ്പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാശ ചെയ്തിരിക്കുന്നത്. വിധിയിൽ അപ്പീൽ പോകേണ്ടെന്ന് സർക്കാരും തീരുമാനിച്ചിരുന്നു. ജേക്കബ് തോമസിനെ തിരികെയെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്.
Also Read: ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ മാറിയോ?: ജേക്കബ് തോമസ്
ട്രിബ്യൂണലിന്‍റെ വിധി ഉണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയത്.
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.
Also Read: ആര്‍എസ്എസ് വേദിയില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ജേക്കബ് തോമസ്
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിന് ആറ് മാസത്തിനു ശേഷം വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്നായിരുന്നു മൂന്നാം തവണ സസ്‌പെന്‍ഷനിലായത്.