/indian-express-malayalam/media/media_files/LXJCDlUxaRGC22wP9MSV.jpg)
പ്രതീകാത്മക ചിത്രം
ജയ്പൂർ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) പ്രക്രിയകളുടെ പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി രാജസ്ഥാൻ പൊലീസ്. സംസ്ഥാന സൈബർ ക്രൈം ഡയറക്ടർ ജനറൽ സഞ്ജയ് അഗർവാൾ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും എസ്ഐആറുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ലിങ്കുകൾ തുറന്ന് ഫോം പൂരിപ്പിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുമെന്ന് ഇത്തരം സന്ദേശങ്ങളിൽ സാധാരണയായി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, ഇതുകണ്ട് ഭയന്നാണ് പലരും ലിങ്കുകൾ തുറക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇരകൾ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അനുസരിച്ച്, അവരോട് ഒടിപിയോ പ്രോസസ്സിംഗ് ഫീസോ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഒടിപി, ആധാർ, പാൻ, ബാങ്ക് വിശദാംശങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ എന്നവ ആവശ്യപ്പെടുന്നില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ എസ്ഐആർ നടപടികൾ തികച്ചും സൗജന്യവുമാണ്.
എസ്ഐആറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സേവനങ്ങൾക്കും പൊതുജനങ്ങൾക്ക് ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) നേരിട്ട് സമീപിക്കാവുന്നതാണ്. വോട്ടർ കാർഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളെ മാത്രമേ ആശ്രയിക്കാവു എന്നും രാജസ്ഥാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us