തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സെെബർ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് അന്വേഷണ ചുമതല. സെെബർ പൊലീസ്, സെെബർ സെൽ, സെെബർ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥനു തിരഞ്ഞെടുക്കാം.
സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിച്ച് സെെബർ സെൽ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാജപ്രചരണങ്ങളും നിരീക്ഷിക്കണമെന്നും നടപടിയെടുക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വെെകുന്നേരങ്ങളിലെ പതിവ് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച ചില മാധ്യമപ്രവർത്തകർക്കും മറ്റ് അവതാരകർക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ആക്രമണം നടന്നിരുന്നു. മാധ്യമപ്രവർത്തകർ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് മാധ്യമപ്രവർത്തകർക്കെതിരായ സെെബർ ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.