/indian-express-malayalam/media/media_files/YCdRkUIVDG0XknPeRSYI.jpg)
കുസാറ്റ് ക്യാംപസ് അപകടം
കൊച്ചി: കുസാറ്റിൽ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) ക്യാംപസിൽ ഇന്ന് നടന്ന ടെക് ഫെസ്റ്റിന്റെ സമാപനചടങ്ങിന്‍റെ ഭാഗമായി നടന്ന പരിപാടികള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് 72 വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
നാല് വിദ്യാർഥിനികളുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു.
നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയാണ് ആന്‍ റുഫ്ത. സിവില്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍. മരിച്ച നാലാമത്തെയാൾ പൂർവ്വ വിദ്യാർത്ഥിയാണ്. പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽവിൻ ജോസാണ് ഇതെന്ന് തിരിച്ചറിഞ്ഞു.
നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണുവെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയമാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കോളേജ് അധികൃതർ വീഴ്ചവരുത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ പരിപാടി കാണാൻ പുറത്ത് തടിച്ചുകൂടിയിരുന്നു. പൊടുന്നനെ മഴ പെയ്തതോടെ പുറത്ത് തടിച്ചുകൂടിയവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
ഹെൽപ് ഡെസ്‌ക് നമ്പർ: 8590886080, 9778479529
Read Here: Kerala: Stampede at CUSAT fest kills 4 students, over 60 injured
PHOTO | Cochin University incident: Two boys and two girls were brought dead upon arrival at Kalamassery Medical College, say Kerala officials. Over 60 injured in Kerala's Cochin University stampede incident. pic.twitter.com/qA9Q7F0ZcC
— Press Trust of India (@PTI_News) November 25, 2023
മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി
ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. മഴ പെയ്തതോടെ വിദ്യാർത്ഥികളും പരിപാടി കാണാനെത്തിയ പുറത്തു നിന്നുള്ള ആളുകളും തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടയിൽ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീണതാണ് മരണകാരണമെന്നാണ് അറിയാനാവുന്നത്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള തുടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വീണ ജോർജ് അറിയിച്ചു.
കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.