കൊച്ചി: തൃക്കാക്കരയിലെ തോൽവി വിലയിരുത്താൻ സിപിഎം നീക്കം. ബൂത്ത് തലം മുതലുള്ള വിലയിരുത്തൽ പാളിയത് പാർട്ടി പരിശോധിക്കും. ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തൃക്കാക്കരയിലെ തോൽവിയെന്നാണ് ഒരു കൂട്ടം നേതാക്കളുടെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അവലോകനം വൈകില്ലെന്നാണ് കോടിയേരിയുടെ വാക്കുകളിൽനിന്നും വ്യക്തമാകുന്നത്. തൃക്കാക്കരയിൽ സിറോ മലബാർ സഭയുമായി ധാരണയിലെത്തി ഡോ.ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് പി.രാജീവിന്റെ തന്ത്രമായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തവും മന്ത്രിയിലേക്കാണ് എത്തിനിൽക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര ജയമാണ് നേടിയത്. 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ 14,329 വോട്ടിന്റെ ലീഡ് ഉമ തോമസ് ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യാമ്പ് ചെയ്താണ് തൃക്കാക്കരയിൽ പ്രചാരണം നടത്തിയത്. കെ റെയിൽ ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചായിരുന്നു പ്രചാരണം. സർവ്വസന്നാഹവുമായി എത്തിയിട്ടും ഉമാ തോമസിന്റെ തേരോട്ടത്തിനാണ് തൃക്കാക്കര സാക്ഷ്യംവഹിച്ചത്.
Read More: ഭരണപക്ഷത്തെ വിറപ്പിക്കാന്‍ രമയ്ക്കൊപ്പം ഇനി ഉമ; പ്രതിപക്ഷത്ത് വനിതകള്‍ രണ്ട്