/indian-express-malayalam/media/media_files/uploads/2017/02/p-jayarajan.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്നും ഇതിനായി ജീവിത രേഖയും പാട്ടുകളും ഇറക്കിയെന്നും സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.
വ്യക്തിമഹത്വ പ്രചരണവും വ്യക്തിപൂജയുമാണ് ജയരാജന്‍ ചെയ്യുന്നതെന്നാണ് പാര്‍ട്ടി വിമര്‍ശനം. ജയരാജനെപ്പറ്റി കണ്ണൂരിൽ നൃത്തശിൽപം, ജീവിതരേഖ തുടങ്ങിയവ തയ്യാറാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി.
കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത ജയരാജന്‍ ശരിവച്ചു. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്നും തന്നെ തിരുത്താന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊളളും. കണ്ണൂരില്‍ മാത്രമായി ഒരു നയം പാര്‍ട്ടിക്കില്ല. എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുളള അവകാശവുമുണ്ട്', ജയരാജന്‍ പറഞ്ഞു.
'മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഭിന്നമാണ് സിപിഎം .സാധാരണ അംഗം മുതല്‍ ഉയര്‍ന്ന ഘടകത്തിലെ സഖാക്കള്‍ അടക്കം വിമര്‍ശനത്തിനു വിധേയരാണ്. സിപിഎം പ്രവര്‍ത്തകനായിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം എന്നെ വളര്‍ത്തിയ ഈ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അവകാശമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്രവര്‍ത്തിക്കുക. വിമര്‍ശനം, സ്വയം വിമര്‍ശനം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്. വിമര്‍ശനം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മിറ്റിയിലും വിമര്‍ശനം ഉണ്ടാവണം. ആ വിമര്‍ശനങ്ങളോട് ശരിയായ നിലയ്ക്കാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രതികരിക്കേണ്ടത്', അദ്ദേഹം വ്യക്തമാക്കി.
സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ രീതി കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നായിരുന്നു സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പാർട്ടിക്ക് അതീതനായി വളരാൻ അനുവദിക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം, തനിക്കെതിരായ പെട്ടെന്നുളള നീക്കത്തില്‍ ജയരാജന്‍ വികാരഭരിതനായി. രേഖകള്‍ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ.രാഗേഷാണെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നീക്കം അമ്പരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും പി.ജയരാജന്‍ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോർട്ടിങ് നടത്താനും തീരുമാനമായെന്നാണ് വിവരം. ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റി നീക്കം വ്യക്തമായ തെളിവുകളുമായിട്ടാണ്. ജയരാജനെ മഹത്വവത്കരിക്കുന്ന ഡോക്യുമെന്ററിയും ഗാനങ്ങളും ബാനറുകളും സംസ്ഥാന കമ്മിറ്റിയുടെ മുന്നില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ ജയരാജന്റെ ജനപ്രീതി കൂടുന്നതിലാണ് പാര്‍ട്ടിക്ക് നീരസമെന്നാണ് വിവരം.
സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജയരാജന് കിട്ടുന്ന ഏറിയ പ്രാധാന്യമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.
നവംബര്‍ 11-ന് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അവകാശപ്പെട്ടു.
പാര്‍ട്ടിയ്‌ക്കകത്ത് വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ് അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍. പി.ജയരാജനെതിരെ പാര്‍ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറിങ്ങിപ്പോയി എന്നുള്ളത് ഭാവനാസൃഷ്ടി മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.