കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരസമിതിയുടെ പ്രവർത്തകരെ സിപിഎമ്മിലേക്ക് തിരികെ ക്ഷണിച്ച് ജില്ല സെക്രട്ടറി പി.ജയരാജൻ. തെറ്റിദ്ധരിക്കപ്പെട്ട വയൽക്കിളികളെ പാർട്ടിയിലേക്ക് തിരികെ ക്ഷണിക്കുന്നുവെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം ഇന്നാണ് കേന്ദ്രഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചത്. രേഖകളുമായി ഉടമകൾക്ക് ഹാജരാകാൻ ജനുവരി 11 വരെയാണ് സമയം. വയൽക്കിളി സമരത്തെ തുടർന്ന് ബദൽ പാത കേന്ദ്രം പരിഗണിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്‌ദാനം. എന്നാൽ ഇത് പാഴായതിന് പിന്നാലെയാണ് ജയരാജൻ സമരക്കാരെ തിരികെ വിളിച്ചത്.
“പുറത്തു പോയവർക്ക് തെറ്റ് തിരുത്തി തിരികെ വരാം” എന്നാണ് ജയരാജൻ പറഞ്ഞത്. “വയൽക്കിളികളുടെ സമരം ഇനി മുന്നോട്ടുപോകില്ല. കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്നതോടെ സമരത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. കീഴാറ്റൂർ വയലിലൂടെയുള്ള ബൈപ്പാസ് അലൈൻമെന്‍റ് മാറ്റുമെന്ന് വ്യാജവാഗ്‌ദാനങ്ങൾ നൽകിയ ബിജെപി മാപ്പ് പറയണം,” പി.ജയരാജൻ ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു കീഴാറ്റൂർ. ഇവിടെ വയൽക്കിളി സമരം പാർട്ടിയിൽ വിഭാഗീയ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. ആദ്യം സിപിഎമ്മിനെ വിമർശിക്കാതിരുന്ന സമരക്കാർ പിന്നീട് സർക്കാരിനെതിരെ തുറന്നടിക്കുകയും കോൺഗ്രസിന്റെയും ലീഗിന്റെയും പിന്തുണ സ്വീകരിക്കുകയും ചെയ്തു. ബിജെപിയുമായി സമരത്തിന്റെ ഭാഗമായതോടെ എല്ലാ രാഷ്ട്രീയ എതിരാളികൾക്കും കീഴാറ്റൂരിലേക്ക് വരാൻ അവസരം ഒരുക്കുകയും ചെയ്തിരുന്നു. കീഴാറ്റൂരിനെ പഴയ നിലയിൽ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായി നിലനിർത്താനാണ് സമരക്കാരെ ജയരാജൻ തിരികെ വിളിച്ചത്.
റോഡിന്റെ അലൈൻമെന്റ് മാറ്റേണ്ടെന്ന തീരുമാനം വന്നതോടെ ഇനി സിപിഎമ്മിന് ഇവിടെ ഒരു രാഷ്ട്രീയ വിശദീകരണത്തിന്റെ ആവശ്യം പോലും ഇല്ലാതെയായി. ബിജെപിയടക്കം ഈ വിഷയത്തിൽ എതിർ നിലപാട് സ്വീകരിച്ചിരുന്നവർക്ക് ഇത് തിരിച്ചടിയുമായി.
കീഴാറ്റൂരിൽ സമവായ ശ്രമങ്ങളാണ് വയൽക്കിളികളും തേടുന്നത്. ബിജെപിക്കെതിരെ തുറന്നടിച്ച സുരേഷ് കീഴാറ്റൂർ പക്ഷെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചർച്ചകൾക്ക് വഴിതുറക്കുന്ന സിപിഎം നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂരിൽ കാണിച്ച അതേ ഇരട്ടത്താപ്പാണ് ബിജെപി ശബരിമലയിലും കാണിയ്ക്കുന്നതെന്ന് ജയരാജൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വയൽക്കിളികൾ ഇനിയെങ്കിലും ഈ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.