തിരുവനന്തപുരം: സിൽവർലൈനിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിന്റെ ലംഘനം കൂടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സിൽവർലൈനിന്റെ സർവേ നടപടി ആരംഭിച്ചത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഒരു പ്രോജക്ടിനെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. സിൽവർലൈനിന്റെ സാമൂഹ്യആഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നൽകിയിട്ടുണ്ട്. സുപ്രീംകോടതി അനുമതി നൽകിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി രംഗത്തിറങ്ങുന്ന വിരോധാഭാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്രമന്ത്രിമാർ അതിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. വികസനത്തിന് താൽപ്പര്യമുള്ള കേരളത്തിലെ ജനത ഇത്തരം സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെ ടുത്തുമെന്നതിന്റെ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയർന്നുവന്ന പ്രതിഷേധം.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തലസൗകര്യവികസനം. ഇതിന്റെ ഭാഗമായി തുടങ്ങുന്ന സിൽവർലൈനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന എതിർപ്രചരണങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനോട് പുറംതിരിഞ്ഞുനിൽക്കുന്നതിന്റെ ലക്ഷണം കൂടിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഇന്ധനവില വൻതോതിൽ കുതിക്കുകയാണ്. ഇപ്പോൾ മണ്ണണ്ണയ്ക്ക് 22 രൂപ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ജനകീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ കേരളത്തിന്റെ വികസനത്ത അട്ടിമറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലെന്നും തിരിച്ചറിയണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
Also Read: കെ-റെയില്‍: മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി