ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയായ എ.എം.ആരിഫ് പാര്‍ലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍. കേരളത്തില്‍ നിന്നുള്ള ഇരുപത് എംപിമാരില്‍ എ.എം.ആരിഫും യുഡിഎഫ് എംപി വി.കെ.ശ്രീകണ്ഠനുമാണ് മാതൃഭാഷയായ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് യുഡിഎഫ് എംപിമാരിൽ ഒരാൾ ഹിന്ദിയിലും മറ്റുള്ളവർ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. ഭൂരിഭാഗം എംപിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആലപ്പുഴയിൽ നിന്നുള്ള സിപിഎം എംപിയാണ് എ.എം.ആരിഫ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെയാണ് ആരിഫ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ട് അഭിവാദ്യം ചെയ്ത ശേഷമാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. പാലക്കാട് നിന്നുള്ള എംപിയാണ് വി.കെ.ശ്രീകണ്ഠൻ. സിറ്റിങ് എംപിയായ എം.ബി.രാജേഷിനെ അട്ടിമറിച്ചാണ് ശ്രീകണ്ഠൻ ലോക്സഭയിലെത്തിയത്.
Read Also: ‘എണ്ണത്തിലല്ല വര്‍ക്കിലാണ് കാര്യം’; പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയുടെ ഉപദേശം
യുഡിഎഫ് എംപിമാരില്‍ 17 പേര് ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിലാണ്. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലിൽ ഉൾപ്പെട്ട കൊടിക്കുന്നിൽ സുരേഷ് രാവിലെ ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹിന്ദിയിൽ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്. കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എന്തുകൊണ്ട് മാതൃഭാഷയിൽ നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തില്ല എന്ന് സോണിയ ഗാന്ധി ചോദിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഡിഎഫ് എംപിമാരിൽ ഒരാളായ ശശി തരൂർ മാത്രമാണ് കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. ശശി തരൂർ വിദേശത്തായതിനാലാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്നത്. ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാൻ ശശി തരൂർ ലണ്ടനിലേക്ക് പോയിരുന്നു. നാളെയായിരിക്കും ശശി തരൂർ സത്യപ്രതിജ്ഞ ചെയ്യുക.
My 4th consecutive term as a Member of the #LokSabha begins today. Representing Wayanad, Kerala, I begin my new innings in Parliament by taking my oath this afternoon, affirming that I will bear true faith and allegiance to the Constitution of India
കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് തവണ തുടർച്ചയായി അമേഠി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തിയ രാഹുൽ ഇത്തവണ അമേഠിയിൽ ദയനീയമായി പരാജയപ്പെടുകയും വയനാട് മണ്ഡലത്തിൽ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾക്ക് വിജയിക്കുകയുമായിരുന്നു. സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിനെ ഇത്തവണ പരാജയപ്പെടുത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.