തിരുവനന്തപുരം: വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. രണ്ടാം ഡോസ് വാക്സിന് പലരും സ്വീകരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു പുതിയ നടപടി. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിന്റ ഭാഗമായി വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തയാറാക്കുന്ന പട്ടികയിൽ നിന്ന് മുൻഗണനാ പട്ടികയുണ്ടാക്കി ആരോഗ്യ വകുപ്പുമായി ചേർന്നു തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം. നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉത്തരവാദിത്തമേൽപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നടപടികള്‍ തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ് വിലയിരുത്തുകയും രണ്ടാം ഡോസ് എടുക്കാത്തവർ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.