തിരുവനന്തപുരം: ചരക്കു വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ മാസം 31 ആയിരുന്നു നികുതി അടയ്ക്കേണ്ട അവസാന തീയതി. ഇത് രണ്ട് മാസത്തേക്ക് നീട്ടി നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നൽകിയത്.
2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതിയാണ് സെപ്റ്റംബർ 30 വരെ നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. 2021 ജൂലൈ ഒന്നു മുതൽ നികുതി അടയ്‌ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.
Read More: കടകളിൽ പോകാൻ വാക്സിൻ രേഖ വേണം; ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി