തിരുവനന്തപുരം: കേരളം വില കൊടുത്ത് വാങ്ങിയ കോവിഷീൽഡ് വാക്സിൻ എത്തി. 75 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്സിൻ ഡോസുമാണ് കേരളം വാങ്ങുന്നത്. ഇതിൽ മൂന്നര ലക്ഷം കോവിഷീൽഡ് ഡോസ് വാക്സിനാണ് ഇന്നെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദ്യ ബാച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും വാക്സിൻ നൽകുന്നതിൽ മുൻഗണനയെന്നാണ് നിലവിലെ വിവരം. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്കും വാക്സിൻ ലഭിക്കും. വാക്സിൻ വിതരണം സംബന്ധിച്ച് വ്യക്തമായ മാർഗരേഖ സർക്കാർ ഉടൻ പുറത്തിറക്കും.
വാക്സിന്റെ ലഭ്യതക്കുറവു മൂലം സംസ്ഥാനത്ത് പ്രതീക്ഷിച്ച രീതിയിൽ വാക്സിനേഷൻ നൽകാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്സിനെടുക്കാൻ ജനങ്ങളുടെ തിരക്കായിരുന്നു. പുതിയ ഡോസ് വാക്സിൻ ഇന്നെത്തുന്നതോടെ വാക്സിൻ ക്ഷാമം ഏറെക്കുറെ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാർ.