കൊച്ചി/തിരുവനന്തപുരം: തിരുവനന്തപുരത്തിനു സമാനമായ സ്ഥിതി വിശേഷമാണ് എറണാകുളം ജില്ലയിലും. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയിൽ സമൂഹവ്യാപന സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കാനും സാധ്യതയുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ചെല്ലാനം, ആലുവ ക്ലസ്റ്ററുകളിൽ നിന്ന് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ആലുവ ക്ലസ്റ്ററിൽ ഇന്നും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തും.
Read Also: ലോക്ക്ഡൗണ്‍ ഉടനില്ല; മേഖലകൾ തിരിച്ച് നിയന്ത്രണമേർപ്പെടുത്താൻ സാധ്യത
ക്ലോസ്ഡ് ക്ളസ്റ്ററായ തൃക്കാക്കര കരുണാലയത്തിലെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് ജില്ലയിലെ വയോജനസദനങ്ങളില്‍ ജില്ല ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 43 പേർക്കാണ് ഈ ക്ലോസ്ഡ് ക്ലസ്റ്ററിൽ നിന്നു കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
തുറവൂർ പഞ്ചായത്തിലെ വാർഡ് നാല്, 14
തിരുവാണിയൂർ പഞ്ചായത്ത് വാർഡ് ഏഴ്
കളമശേരി നഗരസഭ ഡിവിഷൻ ആറ്
ചേരാനല്ലൂർ പഞ്ചായത്ത് വാർഡ് 17
ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നാണ് മന്ത്രി വി.എസ്.സുനിൽകുമാർ ഇന്നലെ പറഞ്ഞത്. കോവിഡ് പ്രതിരോധത്തിനു വീണ്ടുമൊരു സമ്പൂർണ അടച്ചുപൂട്ടൽ വേണ്ടിവരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലുവയിലെ രോഗവ്യാപനമാണ് കൂടുതൽ ഭീഷണിയാകുന്നത്. ജില്ലയിൽ ഇന്നലെ മാത്രം 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.